Skip to content
Lifestyle

പൈങ്കുനി ആറാട്ട് ഘോഷയാത്ര; ഏപ്രിൽ 11ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും

Editor

1 min read
visibility 6

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ദിനമായ ഏപ്രിൽ 11ന് തിരുവനന്തപുരം വിമാനത്താവളം അടച്ചിടും.

ക്ഷേത്രത്തിലെ പൈങ്കുനി ആറാട്ട് ഘോഷയാത്ര കടന്നു പോകുന്നതിന് വേണ്ടിയാണ് അന്താരാഷ്ട വിമാനത്താവളത്തിലെ റൺവേ നാലുമണിക്കൂറിലേറെ അടച്ചിടുന്നത്.

ഏപ്രിൽ 11ന് വൈകിട്ട് 4.45 മുതൽ രാത്രി 9 വരെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ അടച്ചിടുന്നത്. ഈ സമയത്തുള്ള ആഭ്യന്തര, രാജ്യാന്തര വിമാന സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.

പുതുക്കിയ സമയക്രമം അതത് എയർലൈനുകളിൽനിന്നു ലഭ്യമാണെന്നു വിമാനത്താവള അധികൃതർ അറിയിച്ചു.

പടിഞ്ഞാറെ നടയിൽ നിന്ന് വൈകിട്ട് പുറപ്പെടുന്ന ഘോഷയാത്ര സൂര്യാസ്‌തമയ സമയത്ത് ശംഖുമുഖത്തെത്തും. ചന്ദ്രോദയത്തിലാണ് കടലിൽ ആണ്ആറാട്ട്.

വിമാനത്താവളത്തിൻറെ റൺവേ മുറിച്ചു കടന്നുപോകാനുള്ള ആചാരപരമായ ഘോഷയാത്രയെ തടസപ്പെടുത്താതിരിക്കാൻ പതിറ്റാണ്ടുകളായി വിമാനത്താവളത്തിൻറെ പ്രവർത്തനങ്ങൾ നിർത്തുകയും ഫ്‌ലൈറ്റ് ഷെഡ്യൂളുകൾ ക്രമീകരിക്കുകയും ചെയ്യാറുണ്ട്.

ഇത്തവണയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കാര്യം അതത് വിമാനകമ്പനികൾ യാത്രക്കാരെ അറിയിച്ചിട്ടുണ്ടെന്ന് വിമാനത്താവളം അധികൃതർ പറഞ്ഞു. ഒക്ടോബർ-നവംബർ മാസങ്ങളിലെ അൽപശി ആറാട്ടിനും മാർച്ച്-ഏപ്രിൽ മാസങ്ങളിലെ പൈങ്കുനി ആറാട്ടിലുമാണ് വിമാനത്താവളം കുറച്ചു സമയത്തേക്ക് അടച്ചിടുന്നത്.

പടിഞ്ഞാറെകോട്ട കടന്ന് വള്ളക്കടവ് വഴി തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിലൂടെയാണ് ഭ​ഗവാന്റെ ആറാട്ടെഴുന്നള്ളത്ത് പോകുന്നതും മടങ്ങുന്നതും. ഇതിന്റെ ഭാഗമായാണ് വർഷത്തിൽ രണ്ടുദിവസം വിമാനത്താവളം അടച്ചിടുന്നത്.

1932ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ചിത്തിര തിരുനാളിൻറെ നേതൃത്വത്തിലാണ് തിരുവനന്തപുരം വിമാനത്താവളം ശംഖുമുഖത്തിന് സമീപത്തായി രൂപം കൊണ്ടത്.

അതിനുമുൻപ് തന്നെ ശ്രീപത്മനാഭന്റെ ആറാട്ട് എഴുന്നള്ളത്തിനായി ഈ നിശ്ചിത യാത്രാമാർഗമുണ്ടായിരുന്നു.

ആ പാതയുണ്ടായിരുന്ന സ്ഥലത്താണ് പിന്നീട് വിമാനത്താവളത്തിൻറെ റൺവേ തയാറാക്കിയത്. ശ്രീപത്മനാഭൻറെ ആറാട്ടിന് ഈ പാത തന്നെ ഉണ്ടായിരിക്കണമെന്ന് രാജാവ് ആവശ്യപ്പെടുകയായിരുന്നു.

അന്നത്തെ കേന്ദ്ര സർക്കാരുമായി ഇക്കാര്യത്തിൽ കരാർ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇതാണ് ഇന്നും പിന്തുടരുന്നത്.

ശ്രീപത്മനാഭ സ്വാമിയെ സ്വർണഗരുഡ വാഹനത്തിലും തെക്കേടം നരസിംഹമൂർത്തിയെയും തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും വെള്ളിഗരുഡ വാഹനത്തിലുമാണ് എഴുന്നള്ളിക്കുന്നത്.

വള്ളക്കടവിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൻറെ ഉള്ളിലേക്ക് കടക്കുന്ന എഴുന്നള്ളത്ത് ശംഖുമുഖം ദേവീക്ഷേത്രത്തിന് സമീപത്തെ പാർക്കിലൂടെയാണ് പുറത്തേക്കിറങ്ങുന്നത്.

ആറാട്ട് ഘോഷയാത്ര കാണാനും അനുഗമിക്കാനും ആയിരക്കണക്കിന് ഭക്തരാണ് ഇവിടേക്ക് എത്തുക. ആറാട്ടുമായി ബന്ധപ്പെട്ട് ഭക്തർക്കും യാത്രക്കാർക്കും യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതെയാണ് എയർപോർട്ട് പ്രവർത്തിപ്പിക്കുകയെന്ന് അധികൃതർ അറിയിച്ചു.


mode_comment 0 Comments
visibility 6

grid_view More from Lifestyle

ഇതൊന്നുമല്ല, ചൂട് വരാനിരിക്കുന്നതെ ഉള്ളു; ഏപ്രിൽ മുതൽ ജൂൺ വരെ ചുട്ടുപൊള്ളും 1 min read
Lifestyle January 3, 2025

ഇതൊന്നുമല്ല, ചൂട് വരാനിരിക്കുന്നതെ ഉള്ളു; ഏപ്രിൽ മുതൽ ജൂൺ വരെ ചുട്ടുപൊള്ളും

ദില്ലി: ഏപ്രിൽ മുതൽ ജൂൺ വരെ ഇന്ത്യയിൽ പതിവിലും അധികം ചൂട് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ, കിഴക്കൻ ഇന്ത്യയിലും വടക്കുപടിഞ്ഞാറൻ സമതലങ്ങളിലും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നാണ് അറിയിപ്പ്. ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നും കാലാവസ്ഥാ വകുപ്പ് മേധാവി മൃത്യുഞ്ജയ് മൊഹാപത്ര പറഞ്ഞു. ഏപ്രിൽ മാസത്തിൽ അതികഠിനമായ ചൂട് അനുഭവപ്പെടുന്ന ആറ് ദിവസങ്ങൾ ഒഡിഷ, പശ്ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദില്ലിയിലും മറ്റ് വടക്ക് പടിഞ്ഞാറൻ സംസ്ഥാനങ്ങളിലും … Continued

visibility 2